വിഡി സതീശൻ പ്രതിപക്ഷ നേതാവിൻ്റെ പട്ടം അഴിച്ച് വച്ച് തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലത്: കെ സുരേന്ദ്രൻ

single-img
10 August 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മാത്രമല്ല കരിമണൽ കടത്ത് കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതെന്ന് ബി ജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. ജനങ്ങൾ വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്ന ജോലി പ്രതിപക്ഷത്തിൻ്റേതാണ്. പ്രതിപക്ഷ നേതാവിൻ്റെ പട്ടം അഴിച്ച് വച്ച് തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കേരളാ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും പ്രതിപക്ഷം ഉയർത്തിയില്ല. നാണം കെട്ട പ്രതിപക്ഷമാണ് കേരളത്തിലേത്. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. എപ്പോഴും പിണറായി വീഴുമ്പോൾ സതീശൻ ഒരു കൈ സഹായം നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ മകൾ നേരിട്ട് കൈപ്പടി വാങ്ങിയത് പ്രതിപക്ഷ നേതാവ് മറച്ചു വെക്കുന്നു. മാസപ്പടിയെ ഇവർ പറയുന്നത് കൺസൾട്ടിംഗ് ഫീസ് എന്നാണ്.കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയതും കൺസൾട്ടൻസി ഫീസ് ആണോയെന്ന് അദ്ദേഹം ചോദിച്ചു.

നിലവിൽ കേരളത്തിലുള്ളത് വീണാ സർവീസ് ടാക്സ് ആണെന്നും കെ സുരേന്ദ്രന്റെ പരിഹസിച്ചു.കേന്ദ്രമന്ത്രിമാരുടെ മക്കൾക്ക് കൺസൾട്ടൻസി സർവീസുണ്ട് ഇ പി ജയരാജൻ പറഞ്ഞിരുന്നു, ഏത് കേന്ദ്രമന്ത്രിമാരുടെ മക്കൾക്കാണ് കൺസൾട്ടൻസി സർവീസുള്ളതെന്ന് ജയരാജൻ പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.