ഖത്തറിനു സമീപം യുഎസ് സൈനിക വിമാനമായ കെസി 135 എന്ന സ്ട്രാറ്റോടാങ്കർ കാണാതായി; പശ്ചിമേഷ്യയില്‍ ഭീതി

ഖത്തറിനു സമീപം യുഎസ് സൈനിക വിമാനമായ കെസി 135 എന്ന സ്ട്രാറ്റോടാങ്കർ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയില്‍ ഭീതിപടര്‍ത്തുന്നു. ഹോര്‍മുസ് കടലിടുക്കിനു മുകളില്‍വെച്ച് എമര്‍ജന്‍സി സിഗ്നല്‍ നല്‍കിയതിനു പിന്നാലെയാണ് വിമാനം കാണാതായത്. പറക്കുന്നതിനിടെ ഇന്ധനം നിറക്കാന്‍ സഹായിക്കുന്നതിനാല്‍ ‘പറക്കുന്ന പെട്രോള്‍ പമ്പ്’ എന്നറിയപ്പെട്ടിരുന്ന സൈനിക വിമാനമാണ് കാണാതായത്.
യുഎഇയിലെ അല്‍ ദാഫ്ര എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന സ്ട്രാറ്റോടാങ്കർ ഖത്തറിലെ സൈനിക താവളം ലക്ഷ്യമിട്ടു സഞ്ചരിക്കുമ്പോഴാണ് അപകട സൂചന നല്‍കിയത്. ‘7700’ എന്ന അടിയന്തര സിഗ്‌നല്‍ പുറത്തുവന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
ഗൗരവമായ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ കോഡ്. മെക്കാനിക്കല്‍ തകരാര്‍, തീപിടുത്തം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയോ പുറത്തുനിന്നുള്ള ഭീഷണിയോ ഉണ്ടാകുമ്പോഴാണ് കോഡ് ഉപയോഗിക്കുക. സിഗ്‌നല്‍ നല്‍കിയതിന് പിന്നാലെ വിമാനത്തിന്റെ ട്രാന്‍സ്‌പോണ്ടര്‍ പ്രവര്‍ത്തനം നിലച്ചക്കുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
എന്നാല്‍ ഇതുവരെ അപകടം സംഭവിച്ചതായോ ആക്രമണം നടന്നതായോ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ‘സെന്റ്‌കോം’ സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്നതിന്റെയോ തകര്‍ന്നു വീണതിന്റെയോ സൂചനകളും ലഭിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനാകാത്തത് ദുരൂഹമാണ്.
സിഗ്‌നല്‍ നഷ്ടപ്പെട്ട ഖത്തര്‍ തീരപ്രദേശങ്ങളില്‍ എച്ച്-125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന മേഖലയില്‍ നിലവില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനാല്‍, ഇലക്ട്രോണിക് ജാമിംഗ് പോലുള്ള ഘടകങ്ങളും സംഭവത്തിന് കാരണമാകാമെന്ന അനുമാനങ്ങളും ഉയരുന്നുണ്ട്.


