തൊഴിലില്ല; 3 വർഷത്തിനിടെ ജീവനൊടുക്കിയത്‌ 1.12 ലക്ഷം ദിവസക്കൂലിക്കാര്‍

single-img
15 February 2023

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത്‌ കുതിച്ചുയർന്ന തൊഴിലില്ലായ്‌മയിൽ 2019 മുതൽ 2021 വരെ 1.12 ലക്ഷം ദിവസവേതനക്കാർ ജീവനൊടുക്കിയതായി സമ്മതിച്ച്‌ കേന്ദ്ര സർക്കാർ. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്ക്‌ ഉദ്ധരിച്ച്‌ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവാണ്‌ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്‌.

വീട്ടമ്മമാർ 66,912, സ്വയംതൊഴിലിൽ ഏർപ്പെട്ട 53,661 പേർ, വേതനമുണ്ടായിരുന്ന 43,420 പേർ, തൊഴിൽ രഹിതരായ 43,385 പേർ തുടങ്ങിയവരും ഈ കാലയളവിൽ ജീവനൊടുക്കി. കൃഷിക്കാരും കർഷകത്തൊഴിലാളികളുമായി 31,839 പേരും 35,950 വിദ്യാർഥികളും ജീവനൊടുക്കി. മൂന്നുവർഷത്തെ ആത്മഹത്യകളിൽ 25 ശതമാനം ദിവസവേതനക്കാരുടേതാണ്‌. 2019ൽ 32,563 പേരും 2020ൽ 37,666 ദിവസവേതനക്കാരും ജീവനൊടുക്കി. 2021ൽ 42,004 പേർ ആത്മഹത്യ ചെയ്‌തു.

ദിവസവേതനക്കാരുടെ ആത്മഹത്യ കൂടിയിട്ടും തൊഴിലവസരങ്ങൾ വർധിപ്പിക്കാന്‍ കേന്ദ്രം നടപടിയെടുത്തിട്ടില്ല. കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ്‌ പദ്ധതി വിഹിതം 33 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. 60,000 കോടി രൂപ മാത്രമാണ്‌ ഇത്തവണത്തെ ബജറ്റിൽ തൊഴിലുറപ്പിന്‌ അനുവദിച്ചത്‌.