പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം; നാല് ജില്ലകളിൽ യുഡിഎഫ് തൂത്തുവാരുമെന്ന് വി.ഡി. സതീശൻ

single-img
20 March 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാല് സുപ്രധാന ജില്ലകളിൽ യുഡിഎഫ് പൂർണ്ണ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

പത്തനംതിട്ടയിലും ഇടുക്കിയിലും കഴിഞ്ഞ തവണത്തെ തിരിച്ചടികൾ മറികടന്ന് ഇത്തവണ അഞ്ചിൽ അഞ്ച് സീറ്റുകളും നേടാൻ സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.കഴിഞ്ഞ തവണ പത്തനംതിട്ടയിൽ ഒരു സീറ്റ് പോലും നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകുമെന്നും എറണാകുളത്തെ 14 സീറ്റുകളും കൈപ്പിടിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് കടുത്ത മത്സരം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ലെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലും പത്തനംതിട്ടയിലും വലിയ മേൽക്കൈ ഇടതുമുന്നണിക്കായിരുന്നു. ഇടുക്കിയിൽ പി.ജെ. ജോസഫ് മാത്രമാണ് യുഡിഎഫ് നിരയിൽ വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.മലപ്പുറത്ത് മുസ്ലീം ലീഗിന്റെ ശക്തമായ സ്വാധീനവും എറണാകുളത്തെ നഗര-തീരദേശ മേഖലകളിലെ അനുകൂല ട്രെൻഡും യുഡിഎഫിന് ഹാട്രിക് ഭരണമെന്ന ഇടതുമുന്നണിയുടെ സ്വപ്നം തകർക്കാൻ സഹായിക്കുമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫിനെതിരെ ഭരണപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ സന്തോഷമേയുള്ളൂവെന്നും തങ്ങളെ ലക്ഷ്യം വെക്കുന്നത് ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴുള്ള പ്രതിപക്ഷ നേതാവിന്റെ ഈ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.