കേരളത്തിലെ ഭരണം പിടിക്കാൻ യുഡിഎഫ് പടയൊരുക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി കേരളത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംസ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ പത്ത് വർഷം അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട യുഡിഎഫ് ഭരണവിരുദ്ധവികാരം മുതലെടുത്ത് തിരികെയെത്താനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് മെനയുന്നത്. ഇതിന് ഊർജം പകരാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.
നാളെ എത്തുന്ന രാഹുൽ ഗാന്ധി ഒരു ദിവസം കേരളത്തിൽ ചെലവഴിച്ച ശേഷം ഏഴിന് മടങ്ങും. ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിയിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷ പരിപാടികൾ കൊല്ലം ആശ്രാമം മൈതാനത്ത് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് രാവിലെ 9ന് ഗുരു വന്ദനത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 11ന് സർവമത സമ്മേളനവും മഹാത്മജി-ഗുരുദേവൻ സമാഗമത്തിൻ്റെ നൂറാമത് വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളും നടക്കും.
സമ്മേളനത്തിന് മുന്നോടിയായി സജീവ് ജോസഫ് എംഎൽഎ നയിക്കുന്ന ഛായാചിത്ര ജാഥ പയ്യന്നൂരിൽ നിന്നും ഗുരുധർമ പ്രചാരണ യുവജന സെക്രട്ടറി ആനന്ദ് നയിക്കുന്ന കൊടിമര പതാക ജാഥ വൈക്കത്തു നിന്നും ഗുരുധർമ പ്രചാരണ യുവജന ചെയർമാൻ രാജേഷ് സഹദേവൻ നയിക്കുന്ന ദീപശിഖ ജാഥ ശിവഗിരിയിൽ നിന്നും ആരംഭിച്ചു. ഈ ജാഥകൾ ഇന്ന് ചിന്നക്കടയിൽ സംഗമിച്ച് നാളെ സമ്മേളന നഗരിയിൽ എത്തിച്ചേരും. ഇതിന് ശേഷമാണ് രാഹുൽ പരിപാടികൾ ഉദ്ഘാടനം ചെയ്യുക.
കൊല്ലത്തെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ കുട്ടിക്കാനത്തിന് തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് ശേഷം മരിയൻ കോളജിലെ വിദ്യാർഥികളുമായി ആശയവിനിമയം നടത്തും. രാത്രി അവിടെ തങ്ങുന്ന രാഹുൽ ഗാന്ധി, പിറ്റേന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഉദ്ഘാടനം ചെയ്ത ശേഷമാവും തിരികെ മടങ്ങുക. സംസ്ഥാനത്തുള്ള ഭരണവിരുദ്ധ വികാരം മുതലാക്കുന്നതിന് പുറമേ ന്യൂനപക്ഷങ്ങൾ അടക്കമുള്ള വിവിധ വിഭാഗങ്ങളെ അടുപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകലം പാലിച്ചു നിന്ന ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങൾ സംസ്ഥാനത്ത് യുഡിഎഫിനോട് അനുകൂല മനോഭാവം സ്വീകരിച്ചതും മുന്നണിക്ക് ഗുണം ചെയ്തേക്കും.


