ഉദയനിധി സ്റ്റാലിന്‍റെ ‘സനാതന ധര്‍മ്മ’ പ്രസ്താവന വന്‍ വിവാദമാക്കി ബിജെപി

single-img
3 September 2023

ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സനാതന ധര്‍മ്മം കൊവിഡും മലേറിയയും പോലെ പകര്‍ച്ച വ്യാഥിയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോരാ ഉന്മൂലനം ചെയ്യണം എന്നാണ് ഉദനിധി പറഞ്ഞത്. ഇതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പുത്രനായ ഉദയനിധി സിനിമ താരവും നിര്‍മ്മാതാവും കൂടിയാണ്. ഡിഎംക യുവജനവിഭാഗം തലവനായ ഉദയനിധിയുടെ അവസാനം ഇറങ്ങിയ മാമന്നന്‍ ജാതി വിവേചനത്തിനെതിരായ ചിത്രമായിരുന്നു. 

“ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം” – ചെന്നൈയിലെ ഒരു ചടങ്ങില്‍ ഉദയനിധി പറഞ്ഞത് ഇങ്ങനെയാണ്.

ഇതിന് പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരിപ്പിക്കുകയും ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഈ എക്സ് പോസ്റ്റ് വൈറലായതിന് പിന്നാലെ ഇത് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോണ്‍ഗ്രസിന് എന്നും അമിത് മാളവ്യ ചോദിച്ചു.

ഇതിന് പിന്നാലെ അമിത് മാളവ്യയ്ക്ക് മറുപടിയുമായി ഉദയനിധിയുടെ മറുപടി എത്തി. എക്സില്‍ തന്നെയാണ് അമിത് മാളവ്യയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഉദയനിധി മറുപടി നല്‍കിയത്. 

സനാതന ധർമ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമ്മം. സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കാണ് ഞാന്‍ പറഞ്ഞത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത്.

സനാതന ധർമ്മത്തെ കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചും ആഴത്തിലുള്ള ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറുടെയും വിപുലമായ രചനകൾ ഏത് വേദിയിലും അവതരിപ്പിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പ്രസംഗത്തിലെ നിർണായക കാര്യം ഒരിക്കല്‍ കൂടി ഉദ്ധരിക്കുകയാണ്,   കൊവിഡ്-19, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടരുന്നത് പോലെ, പല സാമൂഹിക തിന്മകൾക്കും സനാതന ധർമ്മം ഉത്തരവാദിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കോടതിയിലായാലും ജനകീയ കോടതിയിലായാലും എന്‍റെ വഴിയിൽ വരുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ ഞാൻ തയ്യാറാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക – ഉദയനിധി എഴുതി.