ഒരു മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്നത് അത്യന്തം ഗൗരവതരമായ കുറ്റം: മന്ത്രി വി. ശിവൻകുട്ടി

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കൃത്യമായ പരിധിയുണ്ടെന്നും ഒരു മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്നത് അത്യന്തം ഗൗരവതരമായ കുറ്റമാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നടത്തിയ ഈ ജനാധിപത്യ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനോ വിരട്ടാനോ ശ്രമിക്കേണ്ടതില്ലെന്നും അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ അവ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ വസ്തുതകൾ ഇതായിരിക്കെ, കേന്ദ്ര സർക്കാരിന്റെ പോലും അംഗീകാരം നേടിയ കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നത്. വെറുമൊരു പുകമറ സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കും വിരട്ടലുകൾക്കും വഴങ്ങില്ലെന്നും അനാവശ്യ പ്രകോപനങ്ങൾ ഉപേക്ഷിക്കുന്നതാണ് യൂത്ത് കോൺഗ്രസിന് നല്ലതെന്നും മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.


