നരബലി: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

single-img
13 October 2022

നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലീസ് മുന്നോട്ടു വെക്കുന്നത്.

നരബലി അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെങ്കിൽ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടിവരും. ഈ മൂന്നു പ്രതികളെ കൂടാതെ കുറ്റകൃത്യത്യത്തിൽ മറ്റാർക്കെങ്കിലും നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.

അതെ സമയം കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെയും രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.