ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം;ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

single-img
13 June 2023

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നാണ് ഒഴിപ്പിക്കൽ നടന്നത്. വിദേശികൾ ഉൾപ്പെടെ അൻപത് വരെ കരയ്ക്ക് എത്തിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്. കര തൊടുമ്പോൾ 150 കിലോമീറ്റർ വേഗത വരാം. ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപമായിരിക്കും കര തൊടുക. 

ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത്‌ – പാകിസ്ഥാൻ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂൺ 14 രാവിലെ വരെ വടക്കുദിശയിയിൽ സഞ്ചരിച്ച് തുടർന്ന് ദിശ മാറി സൗരാഷ്ട്ര ആൻഡ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത്, മണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും ഇടയിൽ  ജൂൺ 15ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം, 2023 ജൂൺ 11 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യകയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ജൂൺ 11നും 12നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 7 -11 സെന്‍റിമീറ്റർ മഴ)  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരള -കർണാടക തീരങ്ങളിലും  ലക്ഷദ്വീപ് പ്രദേശത്തും  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.