മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലില്ല; കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‌യുക്കാർ മന്ത്രിയുടെ അടുത്ത് പോലും പോയിട്ടില്ലെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് എന്തും പറയും. മന്ത്രിയുടെ അടുത്ത് ചെല്ലുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തും. തനിക്കെതിരെ പ്രതിഷേധിച്ചോട്ടെ, എന്നാലും ആരോഗ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരും. കരിങ്കൊടി പ്രതിഷേധം ഉമ്മൻ ചാണ്ടിക്കെതിരെയും നടന്നിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് ഓർക്കണമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മറുപടി. എന്താണ് പ്രകോപനം ഉണ്ടായത് എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇതുപോലെത്തെ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രിയെന്ന് കെ. സുധാകരൻ എംപി പരിഹസിച്ചു. സിപിഐഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകമാണ്. ദൃശ്യങ്ങളിൽ നിന്ന് ആക്രമണവും പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർഥ സംഭവവികാസങ്ങളുമായി ബന്ധവുമില്ലെന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ്‌യുക്കാർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോയെന്നും സുധാകരൻ ചോദിച്ചു.


