മാഫിയാ സംഘത്തിന്റെ പിടിയില്‍ മ്യാന്‍മറില്‍ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

single-img
27 September 2022

തൊഴില്‍ തട്ടിപ്പിനിരയായി മ്യാന്‍മറില്‍ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാര്‍. തായ്‌ലണ്ടില്‍ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച്‌ പോയവരെയാണ് മാഫിയാ സംഘം മ്യാന്‍മറിലെ ഉള്‍ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിര്‍ത്താല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള മലയാളികള്‍ പറയുന്നു.

തലപൊട്ടി ചോരവന്നാലും ചികിത്സയില്ല. ഇരുപത് മണിക്കൂറോളം ജോലി, കൂലിയില്ല, ചോദിച്ചിട്ടുമില്ല. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതായതോടെ വിവരം ലോകത്തെ അറിയിക്കാന്‍ പാടുപെടുന്ന കുറേ മനുഷ്യര്‍. അതില്‍ മലയാളിയുണ്ട്, തമിഴനുണ്ട് അങ്ങനെ 300ഓളം ഇന്ത്യക്കാര്‍. തോക്കുമായി കാവല്‍ നില്‍ക്കുന്ന മാഫിയാ സംഘത്തിന് നടുവിലാണ് ഇവര്‍. പേര് വെളിപ്പെടുത്താന്‍ പേടിയുള്ള ഒരു മലയാളി പറയുന്നത് ഇങ്ങനെയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 2 നാണ് ഇവര്‍ തായ്ലണ്ടിലേക്ക് പുറപ്പെട്ടത്. ഡാറ്റാ എന്‍ട്രി ജോലിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ തായ്ലണ്ടില്‍ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. റോഡ്‍മാര്‍ഗം മ്യാന്‍മര്‍ അതിര്‍ത്തി കടന്നു. അവിടെ നിന്ന് ബോട്ടില്‍ പുഴ കടന്ന് ഒരു ഉള്‍ഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാന്‍മര്‍ സര്‍ക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം. സൈബര്‍ കുറ്റകൃത്യങ്ങളാണ് ഇരകളെകൊണ്ട് ചെയ്യിച്ചത്. വിദേശികളെ സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുക, ഹാക്കിംഗ് നടത്തുക, ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിനായുള്ള കോള്‍ സെന്‍ററായി പ്രവര്‍ത്തിക്കുക അങ്ങനെ ജോലികള്‍. രക്ഷപ്പെടാന്‍ ശ്രമിച്ചവരൊക്കെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി.പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ പോലും കൊല്ലുമെന്നാണ് മാഫിയാ സംഘം തടവിലുള്ളവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. എംബസിയെ ബന്ധപ്പെട്ടിട്ടും സഹായമൊന്നുമില്ലെന്നാണ് തടവിലുള്ളവര്‍ പറഞ്ഞത്.