കേന്ദ്ര മന്ത്രിയെ വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
26 July 2023

ദില്ലി:  കേന്ദ്ര മന്ത്രിയെ വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചവരെയാണ് രാജസ്ഥാനിൽ നിന്നും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.  വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി.

മറ്റൊരു ബിജെപി എംപി ജി.എം സിദ്ദേശ്വരയ്ക്കും സമാനമായ വീഡിയോ കോൾ കിട്ടി എന്ന് പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ അവസാന ആഴ്ചയിലാണ് മന്ത്രിക്ക് വീഡിയോ കോളെത്തിയത്. ഇതിന് പിന്നാലെ പട്ടേലിന്റെ പേഴ്‌സണൽ സെക്രട്ടറി അലോക് മോഹൻ പൊലീസിൽ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശികളായ എംഡി വക്കീൽ, എംഡി സാഹിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. കെണിയൊരുക്കിയ എംഡി സാബിർ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടുന്ന റാക്കറ്റിന്‍റെ ഭാഗമാണ് പിടിയിലായവരെന്നാണ് ദില്ലി പൊലീസ് പറയുന്നത്. വീഡിയോ കോള്‍ വിളിച്ച് മറുവശത്ത് നഗ്നരായ സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക സ്വഭാവമുള്ള  വീഡിയോ റെക്കോർഡ് ചെയ്യുകയാണ് ഇവരുടെ രീതി. പിന്നീട് നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.  മധ്യപ്രദേശിലെ ഗ്രാമത്തിൽ വെച്ചാണ് തനിക്ക് വീഡിയോ കോള്‍ എത്തിയതെന്ന് കേന്ദ്ര മന്ത്രി പട്ടേൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വീഡിയോ കട്ടായതിന് പിന്നാലെ മന്ത്രിയുടെ നഗ്നവീഡിയോ ഉണ്ടെന്നും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണി കോളെത്തി.  സംഭവം നടന്നയുടനെ ഞാൻ എന്റെ ഓഫീസ് വഴി പരാതി രജിസ്റ്റർ ചെയ്തു- മന്ത്രി പറഞ്ഞു.