വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വാര്‍ത്താ ഏജന്‍സി

single-img
19 August 2023

ദില്ലി: വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി വാര്‍ത്താ ഏജന്‍സി. ആർട്ടിഫിഷ്യൽ നിർമ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിർദേശവുമായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്.

ചാറ്റ് ജിപിടി പോലെയുള്ള സാങ്കേതിക വിദ്യാ ടൂളുകൾ എങ്ങനെയാണ് ജോലിയിൽ ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ നല്കുന്ന ചുരുക്കം ചില വാർത്താ ഏജൻസികളിലൊന്നാണ് എപി. ഈ മാർഗ നിർദേശങ്ങൾ സ്‌റ്റൈൽബുക്കിലും മാധ്യമപ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളിലും എപി ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾ വിവരിച്ച് നൽകുന്നതിന് അനുസരിച്ച് എഴുതാനും ചിത്രങ്ങളും വീഡിയോകളും നിർമിക്കാനും കഴിവുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യകൾ ഇപ്പോൾ ലഭ്യമാണ്. അതിലൊന്നാണ് ചാറ്റ് ജിപിടി.കൂടാതെ ഓപ്പൺ എഐയുടെ തന്നെ ഡാൽ ഇ പോലുള്ള സേവനങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിച്ചെടുക്കാനാകും. എഐയെ കുറിച്ചുള്ള വിഷയമാണ് ലേഖനത്തിലും വാർത്തയിലുമെങ്കിൽ ചിത്രങ്ങളൊക്കെ ഉപയോഗിക്കാനാകും. മുൻപും എഐ സാങ്കേതിക വിദ്യകൾ എപി പരീക്ഷിച്ചിട്ടുണ്ട്.

കായിക മത്സരങ്ങളുടെ സ്‌കോർ ബോർഡ്, കോർപ്പറേറ്റ് വരുമാന റിപ്പോർട്ടുകൾ എന്നിവയെ ചെറിയ വാർത്താ കുറിപ്പുകളാക്കി മാറ്റാനായിരുന്നു ഇത്. എപിയ്ക്ക് സമാനമായി വയേർഡ് മാഗസിനും ഈ തീരുമാനം എടുത്തിട്ടുണ്ട്. എഐ നിർമിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. ‘നിങ്ങളുടെ സ്റ്റോറി നിങ്ങൾ തന്നെ എഴുതിയതായിരിക്കണം’ എന്നാണ് ഇൻസൈഡർ എഡിറ്റർ ഇൻ ചീഫ് നിക്കോളാസ് കാൾസൺ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.