ആര്‍ട്ടിമിസ് വണിനായുള്ള റോക്കറ്റിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വിക്ഷേപണം മാറ്റിവെച്ചു

single-img
29 August 2022

ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കുക എന്ന അന്തിമലക്ഷ്യത്തിന് മുന്നോടിയായുള്ള പരീക്ഷണ ദൗത്യം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ നീട്ടിവെച്ചു.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നാസയുടെ ചാന്ദ്രദൗത്യം. ഇതിന്റെ ഭാഗമായി പരമ്ബരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടിമിസ് വണിനായുള്ള റോക്കറ്റിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. നാലു എന്‍ജിനുകളില്‍ ഒന്നിനാണ് തകരാര്‍ കണ്ടെത്തിയത്. വിക്ഷേപണത്തിന്റെ പുതിയ തീയതി നാസ പിന്നീട് പ്രഖ്യാപിക്കും. വിക്ഷേപണം കാണാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെ പതിനായിരങ്ങളാണ് കെന്നഡി സ്‌പേസ് സെന്ററിന് സമീപമുള്ള ബീച്ചില്‍ കാത്തുനിന്നത്.

50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാസ അവസാനമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്. അപ്പോളോ 17 എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തിയത്.ഇന്ന് വരെ ലോകത്തില്‍ നിര്‍മിച്ച ഏറ്റവും കരുത്തുറ്റ റോക്കറ്റുകളിലൊന്നിലാണ് ആര്‍ട്ടിമിസ് പുറപ്പെടാന്‍ ഇരുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്‌എല്‍എസ് റോക്കറ്റാണ് ആര്‍ട്ടിമിസിനെ ചന്ദ്രനില്‍ എത്തിക്കാന്‍ ഉപയോഗിച്ചത്.