ഭാരതപ്പുഴയിൽ നിന്ന് മണലെടുക്കുന്നത് പുനരാംരഭിച്ചതിന് ശേഷം ഇത് വരെ സർക്കാരിന് ലഭിച്ചത് 75 കോടി രൂപ

single-img
11 February 2026

ഭാരതപ്പുഴയിൽ നിന്ന് മണലെടുക്കുന്നത് പുനരാംരഭിച്ചതിന് ശേഷം ഇത് വരെ മാത്രം സർക്കാരിന് ലഭിച്ചത് 75 കോടി രൂപ. ഷൊർണൂർ തടയണയിൽ നിന്ന് മാത്രം ഇത് വരെ നീക്കം ചെയ്തത് 10,000 ക്യൂബ് മണലാണ്.ടെൻഡറുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളാണ് മണലും എക്കലും മറ്റും വേർതിരിച്ച് ശുദ്ധീകരിച്ച പുഴ മണൽ വിപണിയിലെത്തിക്കുന്നത്.ഒരു അടി മണലിന് 90 രൂപ നിരക്കിലാണ് വിൽപന. ഷൊർണൂർ തടയണയിൽ അടിഞ്ഞ് കിടക്കുന്നത് ഏകദേശം ഒന്നരലക്ഷം ക്യൂബ് മണൽ ശേഖരമാണ് ഏന്നാണ് കണക്കുകൂട്ടുന്നത്.

ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളിൽ നിന്ന് മണൽ നീക്കിയതിലൂടെയാണ് 75 കോടി രൂപ വരുമാനമായി ലഭിച്ചത്.ഷൊർണൂർ-ചെറുതുരുത്തി തടയണയിൽ നിന്ന് മാത്രം ടെൻഡർ, റോയൽറ്റി,ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചത് 30 കോടിയിലേറെ രൂപയാണ്. പട്ടാമ്പി-കീഴായൂർ തടയണ, തൃത്താലയിലെ കൂട്ടക്കടവ് തടയണ എന്നിവിടങ്ങളിൽ നിന്നായി 45 കോടിയോളം രൂപയും ലഭിച്ചു. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് ടെൻഡർ നടപടികളും മണൽനീക്കവും പുഴമണൽ വിൽപ്പനയും നടത്തുന്നത്.

ഒറ്റപ്പാലം-മീറ്റ്‌ന തടയണയും വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി തടയണ പ്രദേശത്ത് നിന്ന് മണൽ നീക്കം ചെയ്യാൻ ടെൻഡർ നടപടികളായിട്ടുണ്ട്. ഇതോടെ ഷൊർണൂർ സബ് ഡിവിഷനിലെ ഭാരതപ്പുഴയിലെ അഞ്ച് തടയണപ്രദേശങ്ങളിൽ നിന്ന് മാത്രമായി 100 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.