റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം

single-img
25 January 2023

ദില്ലി:റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദില്ലിയില്‍ ഒരുക്കം പൂര്‍ത്തിയായി.

കര്‍ത്തവ്യപഥെന്ന് രാജ്പഥിന്‍റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സല്‍ പൂര്‍ത്തിയായി. രാവിലെ 6 മണിമുതല്‍ ദില്ലിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. സ്തുത്യ‍ര്‍ഹ സേവനത്തിനുള്ള മെഡല്‍ കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്, അഗ്നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡല്‍ അഞ്ചു മലയാളി ഉദ്യോഗസ്ഥര്‍ക്കാണ് പ്രഖ്യാപിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ദില്ലിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കര്‍ത്തവ്യപഥിന്‍റേയും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റേയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.

അതിനിടെ പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയായ ഇന്ത്യ ദി മോഡി ക്വസ്റ്റ്യന്‍ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. അറുപത് മിനുട്ടുള്ള രണ്ടാംഭാഗത്തിലും ആദ്യ ഭാഗത്തിന് സമാനമായി ന്യൂനപക്ഷളോട് നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളാണ് പ്രമേയം. ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ഡോക്യുമെന്‍ററി സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടി കേന്ദ്രം തുടരുകയാണ്.