സാമ്ബത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍; കേന്ദ്രതിനെതിരെ  ആരോപണവുമായി മുഖ്യമന്ത്രി

single-img
17 January 2023

കൊച്ചി: സംസ്ഥാനത്തെ സാമ്ബത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് തിരിച്ച്‌ മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തിനു മാറാന്‍ കഴിഞ്ഞതില്‍ എന്‍ജിഒ യൂണിയന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്ബത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവില്‍ സര്‍വീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ജനങ്ങളെ സഹായിക്കാന്‍ ജനപ്രതിനിധികളെ പോലെ തന്നെ സിവില്‍ സര്‍വീസിനും ഉത്തരവാദിത്വമുണ്ട്.

ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും ഒരേ മനസോടെ നീങ്ങണം. നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് സിവില്‍ സര്‍വീസ് കേരളത്തില്‍ ഉയര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമാവേണ്ടതുണ്ട്. സാമ്ബത്തികമായി എത്രത്തോളം ഞെരുക്കാന്‍ കഴിയുമോ അത്രത്തോളം ഞെരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കിഫ്ബി പണം സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന പണമായി കണക്കാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന് ബാധകമാണോ? 43% അധികം കടമെടുത്തവരാണ് കേന്ദ്രം. 25 % കടമെടുത്ത കേരളത്തെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ധനകമ്മി സംസ്ഥാനത്ത് നല്ല രീതിയില്‍ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. ക്ഷേമപദ്ധതികള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിന് മനസില്ല എന്നാണ് മറുപടി. ജനസംഖ്യാ ആനുപാതികമായി കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക വിഹിതം കേരളത്തിനു നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ തരാനുള്ള 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുന്നത്. ഫെഡറല്‍ തത്വത്തില്‍ സാമ്ബത്തിക തത്വവുമുണ്ട്. 20,000 കോടി കുറഞ്ഞാല്‍ കേരളത്തിന് താങ്ങാന്‍ കഴിയാത്ത സാമ്ബത്തിക പ്രതിസന്ധിയുണ്ടാവും. എന്നാല്‍ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.