കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളക്സ് ഇനി തലസ്ഥാനത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സ് തിരുവനന്തപുരം ലുലു മാളിൽ. പന്ത്രണ്ട് സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ളക്സിലുള്ളത്.പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എംഎ എന്നിവർ ചേർന്ന് സൂപ്പർപ്ളക്സ് ഉത്ഘാടനം ചെയ്തു.
2022 ഡിസംബർ 5 മുതൽ സിനിമാ പ്രദർശനം ആരംഭിക്കും.
ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പർപ്ളക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും.ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്.മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ സമാരംഭത്തോടെ, തിരുവനന്തപുരം നഗരത്തിൽ പിവിആറിന്റെ സ്ക്രീനുകൾ 14 വർധിക്കും. രണ്ട് പ്രോപ്പർട്ടികളിലായിട്ടാണ് ഈ 14 സ്ക്രീനുകൾ. കേരളത്തിലാകെ 4 സ്ഥലങ്ങളിൽ 27 സ്‌ക്രീനുകളായും പിവിആറിന്റെ സാന്നിധ്യം ഉയരും. ദക്ഷിണേന്ത്യയിൽ 50 പ്രോപ്പർട്ടികളിലായി 311 സ്‌ക്രീനുകളാണ് പിവിആർ സിനിമാസിനുളളത്.