ശിവസേനയെ തറപറ്റിച്ചു; മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ ബിജെപി പിടിച്ചെടുത്തു

single-img
16 January 2026

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു.

പൂനയില്‍ പവാര്‍ കുടുംബത്തിന്റെ ആധിപത്യവും വമ്പന്‍ വിജയത്തോടെ ബിജെപി അവസാനിപ്പിച്ചു. മാഞ്ഞുപോകുന്ന മഷി വോട്ടെടുപ്പില്‍ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി ഇന്ന് ആരോപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ സമ്പന്നമായ കോര്‍പ്പറേഷന്‍ ഭരണം ഇനി ബിജെപിക്ക് സ്വന്തമാകുകയാണ്. നൂറിനടുത്ത് സീറ്റുകള്‍ പിടിച്ചാണ് കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

ഒപ്പം നിന്ന ഏക്‌നാഥ് ശിന്‍ഡെയുടെ ശിവസേനയ്ക്ക് കിട്ടിയതെല്ലാം ബോണസാണ്. മറുവശത്ത് പാര്‍ട്ടിയുടെ കോട്ടയെന്ന് കരുതുന്ന മുംബൈയുടെ ഭരണം മതോശ്രീക്ക് കൈമോശം വന്നത് ഉദ്ദവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. രാജ് താക്കറെയ്‌ക്കൊപ്പം ചേര്‍ന്ന് നടത്തിയ പരീക്ഷണവും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. പൂനയില്‍ എന്‍സിപിയുടെ ശക്തികേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താന്‍ ഒന്നിച്ച അജിത് പവാറും ശരദ് പവാറും ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.

പൂനെയിലും പിപ്രി ചിഞ്ചുവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും കൂറ്റന്‍ ലീഡോടെയാണ് ബിജെപി അധികാരം പിടിച്ചത്. മറ്റു കോര്‍പ്പറേഷനുകളിലും ബിജെപിയുടെ തേരോട്ടമാണ്. വിരലിലെ മഷി മായുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ദിനം വന്ന വാര്‍ത്ത പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ തിരിമറി ആരോപിച്ചത്.