വിമാനത്താവളത്തിന് പേരിടുന്നതാണോ കോടതിയുടെ ജോലി?; പേരുമാറ്റ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

single-img
19 May 2026

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നത് നയരൂപീകരണത്തിലുള്ള കോടതിയുടെ അനാവശ്യ ഇടപെടലായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഒരു വിമാനത്താവളത്തിന്റെ പേര് എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് കോടതിയുടെ ജോലിയാണോ? എന്നും ബെഞ്ച് നിരീക്ഷിച്ചു. വിമാനത്താവളത്തിന് ‘ലോക്‌നേത ഡി. ബി. പാട്ടീല്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പേരിടാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

ഹര്‍ജി തള്ളിക്കൊണ്ടുള്ള 2025 നവംബറിലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ അപ്പീല്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍, ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഈ വിഷയം ഹര്‍ജിക്കാര്‍ക്ക് ഉന്നയിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.