സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്താന്‍ വേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രൻ

single-img
9 February 2023

സംസ്ഥാനത്തെ നികുതി വെട്ടിക്കുന്ന ഈ കോടീശ്വരന്മാരില്‍ നിന്ന് നികുതി പിരിച്ചെടുക്കുന്നതിന് പകരം പാവപ്പെട്ടവന്റെ ചുമലില്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ബിജെപി കെ സുരേന്ദ്രൻ. സിഎജി പുറത്തുവിട്ട 7500 കോടിയുടെ നികുതി കുടിശ്ശിക എന്തുകൊണ്ട് പിരിച്ചെടുക്കുന്നില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 13 വകുപ്പുകളിലായി നികുതിയിനത്തില്‍ 7500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതെല്ലാം മദ്യമുതലാളിമാരും ക്വാറി ഉടമകളും കുത്തക തോട്ടം മുതലാളിമാരുമൊക്കെ അടക്കേണ്ട തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്താന്‍ വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതികള്‍ വര്‍ദ്ധിപ്പിച്ചത് ധൂര്‍ത്തും കൊള്ളയും തുടരാന്‍ വേണ്ടിയാണ്. ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല.

മാത്രമല്ല, സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, മോട്ടോര്‍വാഹന നികുതി തുടങ്ങി എല്ലാം വര്‍ദ്ധിപ്പിച്ചു. പിടിച്ചുപറിക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണിത്. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്ത രീതിയില്‍ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതാണ്. പക്ഷെ അതിനുപകരം രണ്ട് രൂപ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും ലഭിച്ചിട്ടും കേന്ദ്രത്തെ കുറ്റം പറയുകയാണ്. പത്ത് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 50,000 കോടി രൂപമാത്രമാണ്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നികുതിയിനത്തില്‍ മാത്രം നല്‍കിയത് രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മുഴുവന്‍ വിളിച്ചുപറയുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.