ശ്രീനിവാസന്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സര്‍ഗ്ഗപ്രതിഭ : രമേശ് ചെന്നിത്തല

single-img
20 December 2025

മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ കാലത്തിന് മായ്ക്കാനാകാത്ത മുദ്രകള്‍ പതിപ്പിച്ചു. വളരെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരിക്കലും രാഷ്ട്രീയം സംസാരിക്കാത്ത സിനിമയെയും സാഹിത്യത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന സുഹൃത് ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ കാതല്‍. സന്ദേശമായാലും ചിന്താവിഷ്ടയായ ശ്യാമളയായാലും സാധാരണമനുഷ്യരുടെ ജീവിതങ്ങളെ അദ്ദേഹം അസാധാരണമാം വിധം സ്വാംശീകരിക്കുകയും അവയ്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കുകയും ചെയ്തു.

വളരെ നൈസര്‍ഗികമായ അഭിനയശേഷിയുള്ളയാളായിരുന്നു ശ്രീനിവാസന്‍. ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ഓരോ ചലനവും കൃത്യമായി പിന്തുടരുന്ന ശ്രീനിവാസന്‍ ഒരേ സമയം ചലച്ചിത്രകാരനും സാമൂഹ്യ വിമര്‍ശകനുമായിരുന്നു. സിനിമയെന്ന തന്റെ മാധ്യമത്തിലൂടെ താന്‍ ജീവിക്കുന്ന കേരളീയ സമൂഹത്തിന്റെ നടപ്പുമാതൃകകളെ അദ്ദേഹം വിമര്‍ശിക്കുകയും പരിഹസിക്കുകയു ചെയ്തു.

സാഹിത്യത്തില്‍ വികെഎന്നിനെ നമ്മള്‍ അഭിവനവ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിളിക്കുമെങ്കില്‍ സിനിമയില്‍ ആ പേരിന് അര്‍ഹത ശ്രീനിവാസനു തന്നെയാണ്. ഇനി ഇതുപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ നമ്മള്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.