ജോസഫിനോളം എത്തില്ല മകന്‍ :; അപു ജോണ്‍ ജോസഫിനെതിരെ സിറിയക് ചാഴികാടന്‍ അട്ടിമറി വിജയം നേടിയേക്കാമെന്ന സര്‍വ്വെ സൂചനകള്‍ പുറത്തുവന്ന ആവേശത്തില്‍ തൊടുപുഴയിലെ ഇടതുമുന്നണി

single-img
5 April 2026

യുഡിഎഫ് രാഷ്ട്രീയത്തിലെ അതികായനായ പി.ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് തൊടുപുഴയില്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടുകളില്‍ ഞെട്ടി കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സികളുടെ സര്‍വ്വെ റിപ്പോര്‍ട്ടുകളില്‍ തൊടുപുഴയില്‍ അട്ടിമറി സൂചനകള്‍ പുറത്തുവന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ സൂചനകള്‍ പുറത്തുവന്നത് ഇടത് കേന്ദ്രങ്ങളില്‍ ആവേശം നിറച്ചിട്ടുണ്ട്.

പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് ഒഴിവായ മണ്ഡലത്തില്‍ നിയോജക മണ്ഡലം, ജില്ലാ കമ്മറ്റികളില്‍ ഒരു വിഭാഗത്തിന്‍റെ കടുത്ത വിയോജിപ്പുകളെ മറികടന്ന് അപു ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് വിവാദമായിരുന്നു.

പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇപ്പോഴും പ്രചരണ രംഗത്ത് സജീവമല്ല, ചിലര്‍ പ്രചരണത്തിനിറങ്ങാന്‍ പോലും തയ്യാറായിട്ടില്ല എന്നതാണ് സ്ഥിതി. അതിനിടെ കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്‍റെ പരസ്യമായ പിന്തുണ ഇടതു സ്ഥാനാര്‍ഥിക്കുണ്ടെന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

ഇടുക്കി ജില്ലയില്‍ പൊതുവേ യുഡിഎഫിന് അനുകൂല സാഹചര്യം ഉള്ളപ്പോഴും തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ് പിന്നിലാണെന്നാണ് കോണ്‍ഗ്രസിനുവേണ്ടി ഇലക്ഷന്‍ സര്‍വ്വെകള്‍ നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ ദേശീയ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

പ്രചരണത്തിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഏറെ പിന്നിലായിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയതായാണ് വിലയിരുത്തല്‍. തൊടുപുഴയില്‍ സിറിയക് ചാഴികാടന്‍ അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസമാണ് ജില്ലയിലെ ഇടതു ക്യാമ്പുകള്‍ നല്‍കുന്നത്.

സിറിയക് ചാഴികാടനെതിരെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട നെഗറ്റീവ് പ്രചരണം ആദ്യ ഘട്ടത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ആ നെഗറ്റീവ് പ്രചരണത്തില്‍ ചവിട്ടിക്കയറി ചാഴികാടന്‍ മുന്നേറുന്ന കാഴ്ചയാണുണ്ടായത്.

കൃത്രിമ പ്രചരണ ബോര്‍ഡുകളില്‍ അക്ഷരതെറ്റ് സംഭവിച്ചെന്നതും നാട്ടുകാരനല്ലെന്ന പ്രചരണവും ഒരു പരിധിവരെ തിരിച്ചടിച്ചു. ഇതോടെ ഇരു സ്ഥാനാര്‍ഥികളെയും ജനം താരതമ്യം ചെയ്യുന്ന സ്ഥിതിയുണ്ടായി.

സിറിയക് ചാഴികാടന്‍റെ വിദ്യാഭ്യാസ യോഗ്യതയാണ് കൂടുതല്‍ ചര്‍ച്ചയായത്. രാജ്യത്തെ 3 പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്നായി 3 മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയ വ്യക്തിയാണ് ചാഴികാടന്‍. മാനവ വിഭവശേഷി വിനിയോഗത്തില്‍ സംസ്ഥാനം അറിയപ്പെടുന്ന മാനേജ്മെന്‍റ് പരിശീലകനാണദ്ദേഹം. ഇരുപതിനായിരത്തോളം വരുന്ന ശിഷ്യസമ്പത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

നാട്ടുകാരനല്ലെന്ന പ്രചരണം തൊടുപുഴയിലെ പ്രമുഖ കുടുംബക്കാരായ ചാഴികാട്ട് കുടുംബക്കാര്‍ ഏറ്റെടുത്തതോടുകൂടി അതും പാളി. തൊടുപുഴയില്‍ ജനപ്രിയ സേവനം കാഴ്ചവച്ച തൊടുപുഴ ടൗണിലെ ചാഴികാട്ട് ആശുപത്രി സിറിയക് ചാഴികാടന്‍റെ മുത്തച്ഛന്‍റെ കുടുംബത്തിന്‍റേതാണ്.

തൊടുപുഴയില്‍ നിര്‍ണായക സ്വാധീനമുള്ള ചാഴികാട്ട് ആശുപത്രിയുടെ സാരഥികളായ ഡോ. ജോസ് ചാഴികാടന്‍, ഡോ. ബാബു ചാഴികാടന്‍, കരുണ ആശുപത്രിയിലെ ഡോ . സാജന്‍ ചാഴികാടന്‍ എന്നിവരൊക്കെ സിറിയക്കിന്‍റെ അടുത്ത ബന്ധുക്കളാണ്. ഈ കുടുംബാംഗങ്ങള്‍ കൂടി പ്രചരണ രംഗത്ത് ഇറങ്ങിയതോടെ തൊടുപുഴ ടൗണില്‍ ഉള്‍പ്പെടെ അപുവിന്‍റെ മുന്നേറ്റത്തിന് തിരിച്ചടിയായി.

സിറിയക് നാട്ടുകാരനല്ലെന്ന പ്രചരണത്തിന് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായി. പ്രവാസിയായിരുന്ന അപു ജോസഫ് നാട്ടിലെത്തിയിട്ട് 4 വര്‍ഷമേ ആയുള്ളു. തൊടുപുഴയിലെ ചില ക്ലബ്ബുകളിലെ മെമ്പര്‍ഷിപ്പുകളല്ലാതെ നാട്ടില്‍ സാധാരണ ജനങ്ങളുമായി അപുവിനും ബന്ധമില്ലെന്നാണ് ഇടതു പ്രവര്‍ത്തകര്‍ പറയുന്നത്. എന്തായാലും ജില്ലയിലെ യുഡിഎഫിന്‍റെ ഒന്നാം സീറ്റായി കരുതിയ തൊടുപുഴയില്‍ സ്വന്തം സ്ഥാനാര്‍ഥി പിന്നില്‍ പോയ സാഹചര്യം ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.

അതിനപ്പുറം പിജെ ജോസഫിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ മകനെതിരെ ജോസ് കെ മാണിയുടെ യുവ പോരാളി രംഗത്തിറങ്ങിയ മണ്ഡലമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇടതിന് അട്ടിമറി നേട്ടമുണ്ടായാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.