ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി എസ്ഐടി

single-img
14 January 2026

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം
കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം കൊല്ലം വിജിലൻസ് കോടതിയെ എസ്ഐടി അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശങ്കരദാസ് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ.പി. ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കണമെന്ന് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

ശങ്കരദാസ് തിരുവനന്തപുരം ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിക്കുകയും, അതിന്റെ ഭാഗമായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം തള്ളിയാണ് എസ്ഐടി അറസ്റ്റ് നടപടിയിലേക്ക് കടന്നത്.

ഈ കേസിൽ കെ.പി. ശങ്കരദാസ് പതിനൊന്നാം പ്രതിയാണ്. എ. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലത്ത് ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐയുടെ പ്രതിനിധിയായാണ് അദ്ദേഹം ദേവസ്വം ബോർഡിലെത്തിയത്. ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.