ദേശീയ പാർട്ടിയായി അംഗീകരിക്കണം; ആം ആദ്മി കർണാടക ഹൈക്കോടതിയെ സമീപിച്ചു
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/04/aap.gif)
കർണാടകയിലെ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്, ആം ആദ്മി പാർട്ടിതങ്ങളെ ദേശീയ പാർട്ടിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹൈക്കോടതിയിൽ ഹർജി നൽകി. അംഗീകാരത്തിനായുള്ള കാലതാമസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
ആം ആദ്മി കർണാടക കൺവീനർ പൃഥ്വി റെഡ്ഡി സമർപ്പിച്ച ഹർജിയിൽ, പാർട്ടി ദേശീയ പാർട്ടിയാകാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും എന്നാൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവി നിഷേധിച്ചെന്നും പറയുന്നു. കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പൊതു തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പോൾ ചെയ്ത സാധുവായ വോട്ടിന്റെ 6 ശതമാനമെങ്കിലും നേടുകയും ലോക്‌സഭയിൽ കുറഞ്ഞത് നാല് സീറ്റെങ്കിലും നേടുകയും ചെയ്താൽ ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കാം.
ഏതെങ്കിലും സംസ്ഥാനത്തിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ; അല്ലെങ്കിൽ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ മൊത്തം ലോക്‌സഭാ സീറ്റുകളുടെ 2 ശതമാനമെങ്കിലും നേടിയാൽ, അല്ലെങ്കിൽ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടാൽ ദേശീയ പാർട്ടിയാകാം.നിലവിൽ ഡൽഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആം ആദ്മി പാർട്ടി ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.
ആവർത്തിച്ചുള്ള അഭ്യർത്ഥനകളും പ്രാതിനിധ്യവും ഉണ്ടായിട്ടും എഎപിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിപ്പിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം, അടുത്ത മാസം നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചു. ദേശീയ പാർട്ടി പദവി ലഭിക്കുന്നത് സംസ്ഥാനത്തുടനീളം പ്രചാരണത്തിനും പിന്തുണ സമാഹരിക്കാനും സഹായിക്കുമെന്ന് പാർട്ടി പറയുന്നു.