സന്ദീപ് പ്രതിയല്ല, പരാതിക്കാരന്‍, പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു’; വിശദീകരണവുമായി എഡിജിപി

single-img
10 May 2023

കൊട്ടാരക്കരയില്‍ പോലീസ് ഹികിത്സയ്ക്ക് എത്തിച്ചപ്പോൾ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സന്ദീപ് എന്നയാള്‍ കസ്റ്റഡിയിലെടുത്ത പ്രതി അല്ലായിരുന്നുവെന്നും പരാതിക്കാരനായിരുന്നുവെന്നും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. തന്നെ ആക്രമിക്കുകയാണെന്ന് സന്ദീപ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. ഇതുപ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. പരാതി അറിയിച്ച സന്ദീപിനെ സ്വന്തം വീടിന് അരക്കിലോമീറ്റര്‍ മാറിയുള്ള മറ്റൊരു വീടിന്റെ മുന്നിലാണ് കണ്ടത്.

ഈ സായ് അയാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കാനായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു. ”112-ലേക്ക് രാത്രി ഒരുമണിയോടെ കോള്‍വന്നു. തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് സന്ദീപ് എന്നയാള്‍ വിളിച്ചത്. ഉടന്‍ വിവരം സമീപത്തെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പോലീസിന്റെ നൈറ്റ് പട്രോളിങ് ടീം കോള്‍ വന്ന മൊബൈല്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും മറ്റൊരു നമ്പറില്‍നിന്നും വിളിവന്നു. ഈ വിവരവും പട്രോളിങ് ടീമിന് കൈമാറി.

ഉടൻതന്നെ നൈറ്റ് പട്രോളിങ് ടീം നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി സ്ഥലത്തെത്തി. എന്നാല്‍ അയാളുടെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ അവിടെയുണ്ടായിരുന്നില്ല. അരക്കിലോമീറ്റര്‍ മാറി, സമീപത്തെ വീടിന്റെ മുറ്റത്ത് ഒരുവടിയുമായി നില്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാരും ഉണ്ടായിരുന്നു. മുറിവേറ്റ അയാള്‍ ‘തന്നെ കൊല്ലാന്‍ വരുന്നു’ എന്നുവിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുവും ചേര്‍ന്ന് പരിക്കേറ്റയാളെ ജീപ്പില്‍ കയറ്റി. നേരേ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

“അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍ പരിശോധിച്ചു. അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഡ്രസ് ചെയ്യാനും എക്‌സ് റേ എടുക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റി. ഡ്രസ് ചെയ്യാനായി ഇയാളെ കിടക്കയില്‍ കിടത്തി. ഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായി. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നാലെ കിടക്കയില്‍നിന്ന് ചാടിയിറങ്ങി അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി. ഇതു കണ്ടെത്തിയ ഹോംഗാര്‍ഡിനെയാണ് ആദ്യം കുത്തിയത്. ഓടിയെത്തിയ പോലീസ് എയ്ഡ്പോസ്റ്റിലെ പോലീസുകാരനെയും നാട്ടുകാരനെയും കുത്തി.

ഇതുകണ്ട് ഡോക്ടര്‍മാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പെട്ടെന്ന് മുറിയിലേക്ക് മാറാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു”- എ.ഡി.ജി.പി. വിശദീകരിച്ചു. പ്രതി മദ്യത്തിന് അടിമപ്പെട്ടയാളാണെന്നും നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എ.ഡി.ജി.പി. വ്യക്തമാക്കി.

കഴിഞ്ഞദിവസം രാത്രിമുതല്‍ സന്ദീപ് അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പ്രതിയെ തങ്ങളാരും ഉപദ്രവിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസിന്റെ എയ്ഡ് പോസ്റ്റുണ്ട്. അവിടെയുണ്ടായിരുന്ന എ.എസ്.ഐ. അടക്കം സംഭവത്തില്‍ പ്രതികരിച്ചിരുന്നു. അവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രധാന ആശുപത്രികളിലെല്ലാം പോലീസിന്റെ എയ്ഡ് പോസ്റ്റുകളുണ്ടെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.