വാഗ്‌നര്‍ സേനയിൽ നിന്നും മോസ്‌കോ നഗരത്തെ സംരക്ഷിക്കാന്‍ തിരിച്ചടിച്ച് റഷ്യന്‍ സൈന്യം

single-img
24 June 2023

റഷ്യയില്‍ വിമത നീക്കവുമായി എത്തിയ സ്വകാര്യം സൈന്യം വാഗ്‌നര്‍ സേനയിൽ നിന്നും മോസ്‌കോ നഗരത്തെ സംരക്ഷിക്കാന്‍ തിരിച്ചടിച്ച് റഷ്യന്‍ സൈന്യം. മോസ്‌കോയിലേക്കുള്ള പ്രവേശന കവാടമായ പാലം റഷ്യന്‍ സൈന്യം തകര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ ആർമി വാഗ്‌നര്‍ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ അത്യാധുനിക ആയുധങ്ങളുമായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടു.

മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന വാഗ്‌നര്‍ സൈന്യം റഷ്യന്‍ അതിര്‍ത്തി നഗരമായ റോസ്‌തോവിന്റെ നിയന്ത്രണം ഏറ്റെടുത്തതായി നേരത്തെ വാഗ്‌നര്‍ മേധാവി യെവ്ഗനി പ്രിഗോഷിനാണ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് വിഷയത്തില്‍ പ്രതികരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറയിപ്പും നല്‍കി. പിന്നാലെയാണ് റഷ്യന്‍ സേന മോസ്‌കോയെ സംരക്ഷിക്കാന്‍ നിലയുറപ്പിച്ചതായും, പ്രത്യാക്രമണം നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം, വാഗ്‌നര്‍ സൈനികരെ റഷ്യന്‍ സൈന്യം ആക്രമിച്ചതായി യെവ്ഗനി പ്രിഗോഷിന്‍ പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.റഷ്യയിലെ മൂന്ന് നഗരങ്ങള്‍ വിമത സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോസ്‌തോവ്-ഓണ്‍-ഡോണിന് പുറമെ വോറോനെഷാണ് വിമതര്‍ പിടിച്ചെടുത്ത രണ്ടാമത്തെ പ്രദേശം.

ഇന്ന് പുലര്‍ച്ചെയാണ് വാഗ്‌നര്‍ സൈന്യം ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയിലേക്ക് ആദ്യമായി പ്രവേശിച്ചത്. അതിര്‍ത്തിയുടെ അടുത്ത നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണ്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.