അതിതീവ്ര മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ട്ടം 300 കോടി രൂപ: പി എ മുഹമ്മദ് റിയാസ്

single-img
18 September 2022

സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം പൊതുമരാമത്ത് വകുപ്പിന് ഈ വർഷം 300 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള ‘റിംഗ് റോഡ്’ ഫോൺ-ഇൻ പരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്ന്, രണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണിൽ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ജൂലായ് ഒന്നു മുതൽ 11 വരെ 373 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് സാധാരണഗതിയിൽ ലഭിക്കേണ്ട മഴയുടെ അളവിനേക്കാൾ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1 മുതൽ 5 വരെ ലഭിച്ച മഴ 126 ശതമാനം അധികമാണ്. ഓഗസ്റ്റ് 22 മുതൽ 24 വരെ 190 ശതമാനം അധികം മഴയും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നുവരെ 167 ശതമാനം അധികം മഴയുമാണ് സംസ്ഥാനത്ത് ലഭിച്ചത്- മന്ത്രി പറഞ്ഞു.

അതി തീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ വന്ന് കാരണം റോഡുകൾ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണമെന്നും ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും കരാറുകാരിൽ ഭൂരിഭാഗം പേരും നല്ല രീതിയിൽ കാര്യങ്ങൾ നടന്നു പോകണം എന്ന രീതിയിൽ പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷം തെറ്റായ പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ ഇതു വച്ച് മൊത്തം വകുപ്പ് പ്രശ്‌നമാണ് എന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.