പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ചത്: കെഎം ഷാജി

single-img
19 June 2023

തനിക്കെതിരെ എടുത്ത പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ചതായിരുന്നുവെന്ന് മുസ്ലിംലീ​ഗ് നേതാവ് കെ.എം ഷാജി. പാർട്ടി പ്രവർത്തകർക്ക് കൊടുത്ത വാക്ക് പാലിച്ചു. ഈ രീതിയിൽ ഒരു കേസ് ഇ.ഡിയെ ഏൽപ്പിച്ചത് ഇതാദ്യമാണെന്നും കെഎം ഷാജി പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നിൽ കീഴടങ്ങിയില്ലെന്നും കേസിലെ തുടർ നടപടികളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി.

ഇതോടൊപ്പം കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി. നേരത്തെ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്.

കോടതി പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. എന്നാൽ വിജിലൻസ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാണ്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.