100ൽ പരം സീറ്റുകളിൽ സ്വാധീനം; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്നത്.
ഇത്രയും കാലം തുടര്‍ന്നുവരുന്ന പിന്തുണ ഇത്തവണയും എല്‍ഡിഎഫിന് തന്നെ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും കൃത്യമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു. കേരളത്തിലെ നൂറില്‍പരം സീറ്റുകളില്‍ പിഡിപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഏത് മുന്നണിയെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലുള്ള സ്വാധീനമാണ് പിഡിപിക്കുള്ളത്. പിഡിപി ഏത് മുന്നണിക്ക് പിന്തുണ നല്‍കുന്നോ ആ മുന്നണി നൂറിനടുത്ത് സീറ്റുമായി ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
പിഡിപിയുടെ പിന്തുണ വളരെ പ്രസക്തമാണ്. അപ്രകാരമുള്ള പിന്തുണ വളരെ കൃത്യമായി സ്വീകരിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നുനിന്ന് അവരുടെ വിജയത്തിന് വേണ്ടി പിഡിപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കും. സാധാരണ നിരുപാധിക പിന്തുണയാണ് നല്‍കാറുള്ളതെന്നും എന്നാല്‍ ഇത്തവണ ചര്‍ച്ച നടത്തി ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നും പിഡിപി ഭാരവാഹികള്‍ പറഞ്ഞു.


