ഭയന്ന് ജനങ്ങള്‍ കാടുകളില്‍ അഭയം തേടി; ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നു: എളമരം കരീം

single-img
12 March 2023

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ ശേഷം ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് എളമരം കരീം എംപി. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിത ഉപാധികള്‍ തകര്‍ക്കുകയാണ് ബി ജെ പി ഇത്തവണ ചെയ്തതെന്നും എളമരം കരീം എം പി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസ് നിഷ്‌ക്രിയമാണ്. ആക്രമണത്തിന് ഇരയായവരുടെ പേരിലാണ് കേസുകള്‍ എടുക്കുന്നത്. പരാതി കൊടുക്കാന്‍ എത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങള്‍ വീടുകള്‍ വിട്ട് ദുരെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. പ്രവര്‍ത്തകരുടെ ഉപജീവനമാര്‍ഗമായ റബ്ബര്‍ തോട്ടങ്ങള്‍ തീവച്ച നശിപ്പിച്ചു.

വ്യാപകമായ അക്രമം ഭയന്ന് ജനങ്ങള്‍ കാടുകളില്‍ അഭയം തേടി. 1192 അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറി. അക്രമം തുടരുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. അക്രമ സംഭവങ്ങള്‍ ശ്രദ്ധയില്‍ പ്പെടുത്തിയെങ്കിലും ഗവര്‍ണറില്‍ നിന്നും വേണ്ട മറുപടി ലഭിച്ചില്ല. അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. എം.പിമാര്‍ക്കെതിരെ ആക്രമണം നടക്കുമ്പോഴും പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നു, ജനങ്ങളുടെ പൗരാവകാശം അടിച്ചമര്‍ത്തുന്ന നിലപാട് അപകടകരമായ നീക്കത്തിന്റെ സൂചനയാണ്.

ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തരം ആക്രമണങ്ങള്‍ സ്ഥിരമാണ്. ഇത് ത്രിപുരയില്‍ മാത്രമല്ല. എംപിമാരുടെ സംഘത്തെ ആക്രമിക്കാന്‍ വന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് പിന്തിരിപ്പിച്ചില്ല. ആര്‍എസ്എസ് ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് പ്രയാസപ്പെട്ടാണ് എംപിമാരുടെ സംഘം പുറത്തുകടന്നത്.

യാത്രയുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിക്ക് മുന്‍കൂട്ടി കത്തയച്ചിരുന്നു. പോലീസിനെയും അറിയിച്ചിരുന്നു. മേല്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കിയില്ല. ജീവിത ഉപാധികള്‍ നഷടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ത്രിപുരയിലെ നീതിന്യായ സംവിധാനം തകര്‍്ന്ന വിഷയം സഭയില്‍ ഉന്നയിക്കും. ആവശ്യമായ നടപടികള്‍ സര്‍ക്കാരിനെക്കൊണ്ട് എടുപ്പിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട് വിവരങ്ങള്‍ രാഷ്ട്രപതിയെയും അറിയിക്കും, എളമരം കരീം പറഞ്ഞു.