മാറാട് അങ്ങനെ ആരും മറക്കണ്ട; യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 January 2026

ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30 ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക് എതിരായ വിമർശനം എല്ലാ കാലത്തും സിപിഎം മുന്നോട്ടുവയ്ക്കുന്നതാണെന്ന് എംവി ​ഗോവിന്ദ​ൻ മാസ്റ്റർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയെന്ന് ഉമ്മൻചാണ്ടി സർക്കാർ പോലും കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശദ്രോഹ പ്രവർത്തനം നടത്തുന്ന ജമാഅത്ത് ഇസ്ലാമിയെ വേണ്ടിവന്നാൽ നിരോധിക്കും എന്നും ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. വി ഡി സതീശൻ അന്ന് യുഡിഎഫ് എംഎൽഎ ആയിരുന്നുവെന്ന് അദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ഒരു മടിയും ഇല്ലാത്തവരാണ് കോൺഗ്രസും ലീഗുമെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പടുത്തി. മാറാട് കലാപം പറഞ്ഞാൽ എന്താണ് ഇത്ര പ്രയാസമെന്നും എ കെ ബാലനെ തള്ളി എന്ന് പറയാൻ എന്നെ കിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാറാട് അങ്ങനെ ആരും മറക്കണ്ട. യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്. അത് എന്തിന് മറക്കണമെന്ന് അദേഹം ചോദിച്ചു.