ദേശീയ ചലച്ചിത്ര അവാർഡ്: ഇന്ദിര ഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരിലുള്ള അവാർഡുകൾ ഒഴിവാക്കി കേന്ദ്രം

single-img
13 February 2024

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഴിച്ചു പണിയുമായി കേന്ദ്രസർക്കാർ . ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിൻ്റെയും പേരിലുള്ള അവാർഡുകൾ ഒഴിവാക്കിയാണ് തീരുമാനം .മികച്ച നവാഗത സംവിധായകന് നല്‍കുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തു.

നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി നൽകിയിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും നൽകുക. ഇതോടൊപ്പം ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക.

മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഇനി മുതല്‍ മികച്ച പശ്ചാത്തല സംഗീതം എന്ന പേരിലാവും അവാര്‍ഡ് നല്‍കുക. പ്രത്യേക ജൂറി അവാര്‍ഡ് നിര്‍ത്തലാക്കുകയും ചെയ്തു. ദാദാസാഹിബ് ഫാൽക്കെ അവാർഡിൻ്റെ ക്യാഷ് പ്രൈസിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി. സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കള്‍ക്ക് 2 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.