ശബരിമല വികസനത്തിന് പണം തടസമല്ല; തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം :മുഖ്യമന്ത്രി

single-img
13 December 2023

ശബരിമലയിലെ തീർത്ഥാടനത്തിന് സംസ്ഥാന സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും നവകേരള സദസ്സിന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ കോട്ടയത്ത് പറഞ്ഞു.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയുള്ള കാര്യങ്ങളുടെ നിർമ്മാണം നടത്തുന്നത് കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്. നിലവിൽ ആറ് ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നു. ശബരിലയിൽ മണ്ഡല കാലത്ത് വലിയ തിരക്ക് എന്നത് വസ്തുതയാണ്. തിരക്ക് വല്ലാതെ കൂടിയാൽ പ്രശ്നമാകും. അത് മുന്നിൽ കണ്ടാണ് പ്രവർത്തനം. എത്തുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്താണ് അങ്ങോട്ട് കയറ്റി വിടുന്നത്. കഴിഞ്ഞവർഷം ശരാശരി 62,000 പേരാണ് പ്രതിദിനം മല കയറിയിരുന്നത്. ഇപ്പോഴത് 88,000 ആയി വർദ്ധിച്ചു.

ക്ഷേത്രത്തിലെ ദർശന സമയം വർദ്ധിപ്പിച്ചത് ഇത് കണക്കിലെടുത്താണ്. പതിനെട്ടാം പടിയിൽ ഒരുമണിക്കൂറിൽ 4200 പേരെയാണ് കയറ്റിവിടാനാവുക. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വലിയ തിരക്കുണ്ടാവുമ്പോൾ ഏകോപനം ശക്തമാക്കും. നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .