മോദി ഒരു നുണയൻ; ബിജെപി മനുസ്മൃതിയിലധിഷ്ഠിതമായ വിവേചന രാഷ്ട്രീയമാണ് പിന്തുടരുന്നത്: ഖാർഗെ

single-img
21 April 2026

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ ബിജെപി-എഐഎഡിഎംകെ സഖ്യത്തെ വിമർശിക്കവെ പ്രധാനമന്ത്രിയെ ഖാർഗെ ‘തീവ്രവാദി’ എന്ന് വിശേഷിപ്പിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. മോദി സമത്വത്തിലോ നീതിയിലോ വിശ്വസിക്കുന്നില്ലെന്നും അങ്ങനെയുള്ള ഒരാളുമായി കൈകോർക്കുന്നതിലൂടെ എഐഎഡിഎംകെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും ഖാർഗെ ആരോപിച്ചു.

പരാമർശം വിവാദമായതോടെ, പ്രധാനമന്ത്രി വ്യക്തിപരമായി തീവ്രവാദിയാണെന്നല്ല, മറിച്ച് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം ‘ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും’ ചെയ്യുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഖാർഗെ വിശദീകരിച്ചു.

ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ മോദിയുടെ ആയുധങ്ങളായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി ഒരു നുണയനാണെന്നും കഴിഞ്ഞ 12 വർഷമായി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, ബിജെപി മനുസ്മൃതിയിലധിഷ്ഠിതമായ വിവേചന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും ആരോപിച്ചു.

ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ദേശീയ നേതൃത്വം കടുത്ത ഭാഷയിൽ പ്രതികരിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ ഇത്തരത്തിൽ അധിക്ഷേപിച്ചത് കോൺഗ്രസിന്റെ തരംതാണ രാഷ്ട്രീയത്തിന് തെളിവമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഖാർഗെ രാജ്യത്തോടും പ്രധാനമന്ത്രിയോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.