അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്
പാലക്കാട്: അട്ടപ്പാടിയിൽ ഡോക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്.
പകരം ഡോക്ടർമാർ എത്താത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ രോഗികൾ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടർമാർ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
നവജാത ശിശുമരണവും ഗർഭസ്ഥ ശിശുമരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെയാണ് പകരം നിയമനം നടത്താതെ ഡോക്ടർമാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടത്തറ ആശുപത്രിയിൽ നാല് ശിശുരോഗ വിദഗ്ധരാണ് വേണ്ടത്. മൂന്ന് ഡോക്ടർമാരാണ് നിലവിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ സ്ഥലം മാറി പോയി. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്. രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ സ്ഥലം മാറി പോയി. ജനറൽ മെഡിസൻ വിഭാഗത്തിലെ ഒരു ഡോക്ടർ, അത്യാഹിത വിഭാഗത്തിലെ മൂന്ന് ഡോക്ടർമാർ, വാർഡിലെ രണ്ട് ഡോക്ടർമാരും സ്ഥലമാറ്റ പട്ടികയിലുണ്ട്.