ഇന്ത്യൻ സഖ്യത്തിന് തിരിച്ചടി; ഡിസംബർ ആറിന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച നടക്കുന്ന പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ (ഇന്ത്യ) യുടെ ഏകോപന യോഗത്തിൽ പങ്കെടുക്കില്ല. അതേ ദിവസം വടക്കൻ ബംഗാളിൽ മമതയ്ക്ക് ഒരു പരിപാടി നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മമതയും പാർട്ടിയായ തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി വിജയിക്കുകയും ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന് ദയനീയ പരാജയം നൽകുകയും ചെയ്തിരുന്നു . സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) പുറത്താക്കിയ തെലങ്കാന കോൺഗ്രസിന് പ്രതീക്ഷയുടെ കിരണമായി ഉയർന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ എന്നാണ് പലരും ഈ ഫലങ്ങളെ വിശേഷിപ്പിച്ചത്.
ഞായറാഴ്ച മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ ഗ്രൂപ്പിന്റെ അടുത്ത യോഗം ഡിസംബർ ആറിന് വിളിച്ചിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി യോഗത്തിൽ തയ്യാറാക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം.