എംഎല്‍എമാരില്‍ ഭൂരിപക്ഷവും വേണുഗോപാലിനൊപ്പം; കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവം

single-img
7 May 2026

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ക്യാംപുകള്‍. വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ സി വേണുഗോപാല്‍ വഹിച്ച പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ സി. വേണുഗോപാല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായകമാകുമെന്ന് കെ സി പക്ഷം വിശ്വസിക്കുന്നു.

‘എംഎല്‍എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം കെ സി വേണുഗോപാല്‍, കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും പോലെയാണ്. തന്റെ അനുയായികളെ ഒരിക്കലും കൈവിടാത്ത നേതാവ്’. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍ഡിഎഫിനെതിരെ നടത്തിയ പോരാട്ടവും പൊതുജനസമ്മതിയും തനിക്ക് അനുകൂലമാകുമെന്ന് വി ഡി സതീശന്‍ കരുതുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന്‍ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

യുഡിഎഫിന്റെ ശക്തമായ ഇടതു സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണെന്ന് സതീശന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. സംഘടനാപരമായ സ്വാധീനവും ജനകീയ പ്രതിച്ഛായയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. എംഎല്‍എമാരുടേയും ഘടകകക്ഷികളുടേയും അഭിപ്രായം അറിയാന്‍ കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും സംസ്ഥാനത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന കേന്ദ്ര നിരീക്ഷകള്‍ പാര്‍ട്ടിയുടെ 63 എംഎല്‍എമാരുടേയും അഭിപ്രായം തേടും.