ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി; കെടിയു വിസി ചുമതല സർക്കാരിന് താല്‍പര്യമുള്ളവർക്ക് നൽകാമെന്ന് ഗവർണ്ണർ
കെടിയുവിലെ വൈസ് ചാൻസലർ നിയമനത്തിൽ ഒടുവിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിൽ കെടിയു വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കത്ത് നല്‍കി.
ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താല്‍പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ വലിയ പോര് നടന്നിരുന്നു.
ഡിജിറ്റൽ വിസി സജി ഗോപിനാഥ് ഉൾപ്പടെയുള്ള സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. ഇവരുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ ഇപ്പോൾ നിവൃത്തിയില്ലാതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. നേരത്തെ കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.