വികസനത്തിന്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിന് മാതൃകയാക്കുന്നത്: മുഖ്യമന്ത്രി

single-img
17 November 2023

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ ആരംഭിക്കുന്നു. . നമ്മുടെ നാടിന്റെ പുരോഗതിയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ മന്ത്രിസഭയാകെ നവംബർ 18 മുതൽ ഡിസംബർ 23 വരെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭരണ നിർവഹണത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ്സ് നിങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കു വയ്ക്കാനുള്ള അവസരമൊരുക്കും. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കം കുറിച്ച് തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കുന്ന പരിപാടിയിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാത്തരത്തിലുള്ള ആളുകളെയും ഉൾക്കൊള്ളുന്ന, എല്ലാവരിലേക്കും ഒരുപോലെ ഗുണഫലമെത്തിക്കുന്ന വികസനത്തിന്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിനു മാതൃകയാക്കുന്നത്. ഭൂപരിഷ്‌കരണവും അധികാര വികേന്ദ്രീകരണവും മുതൽ ഇന്നത്തെ ലൈഫ് മിഷൻ വരെ ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളെല്ലാം ആ ആശയത്തിന്റെ ആവിഷ്‌കാരങ്ങളാണ്. ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുക എന്ന ആ നയത്തിന്റെ ഭാഗമായാണ് നവകേരള സദസ്സും സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിൽ ഏവരുടേയും സജീവമായ പങ്കാളിത്തം കൂടുതൽ ഊർജ്ജസ്വലതയോടെ തുടരേണ്ടതുണ്ട്. അതിനായി നവകേരളത്തിനായുള്ള ഈ ജനകീയ സംവാദയാത്രയുടെ ഭാഗമാകാൻ ഓരോരുത്തരേയും ക്ഷണിക്കുന്നു. ഒറ്റക്കെട്ടായി നമുക്കു നാടിന്റെ പുരോഗതിയ്ക്കായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.