ഓണച്ചെലവുകൾ മാത്രം 15,000 കോടി; കേരളം നീങ്ങുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

single-img
10 September 2022

ഓണത്തിന് ജനങ്ങൾക്ക് നൽകിയ സൗജന്യ കിറ്റും ജീവനക്കാർക്കുള്ള ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന് റിപ്പോർട്ട് .
ഈ വരുന്ന തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്.

അങ്ങിനെ സംഭവിച്ചാൽ ഈ മാസം അവസാനം എപ്പോള്‍ വേണമെങ്കിലും ട്രഷറി പൂട്ടാമെന്ന അവസ്ഥയിലാണ്. കടുത്ത രീതിയിലുള്ള ട്രഷറി നിയന്ത്രണവും ചിലവ് ചുരുക്കലുമില്ലങ്കില്‍ സംസ്ഥാനത്തിന് ദൈനം ദിന ചിലവ് പോലും നടത്താന്‍ കഴിയില്ലന്നാണ് റിപ്പോര്‍ട്ട്.

ഈ വർഷത്തെ ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് ഏകദേശം 15,000 കോടി രൂപയാണ്.ഈ തുക എന്നതാവട്ടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി അധികവുമാണ് . റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരുമാനം വലിയ തോതില്‍ കുറയുകയാണ്, ചിലവാകട്ടെ നാള്‍ക്ക് നാള്‍ കുതിച്ചുകയറുന്നു കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റില്‍ കുറവു വരുത്തിയതും കാരണം വരുമാനത്തില്‍ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. 2012-ലെടുത്ത കടപ്പത്രങ്ങളുടെ മുതല്‍ തിരിച്ചുനല്‍കേണ്ടതും ഈ വര്‍ഷമാണ്.

സംസ്ഥാനത്തിന് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന വായ്പയായ വേയ്‌സ് ആന്‍ഡ് മീല്‍സിന്റെ പരിധി ഓണ നാളുകളില്‍ തന്നെ കഴിഞ്ഞിരുന്നു. 1400 കോടി രൂപയായിരുന്നു റിസര്‍വ്വ് ബാങ്ക് സഹായമായ വേയ്‌സ് ആന്റ് മീല്‍സിന്റെ പരിധി. അത് ഉപയോഗിച്ചു കഴിഞ്ഞു. അതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാണ്. രണ്ടാഴ്ച ഓവര്‍ ഡ്രാഫ്റ്റിലോടിക്കാമെങ്കിലും അത് കഴിഞ്ഞാല്‍ റിസര്‍വ്വ് ബാങ്കിന്റെ പിടി വീഴും. പിന്നീട് ട്രഷറി ഇടപാടുകള്‍ റിസര്‍വ്വ് ബാങ്ക് നിര്‍ത്തി വയ്കുകയും ചെയ്യും.