ആം ആദ്മിയിൽ എംപിമാരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് തടയാൻ കെജ്‌രിവാൾ നേരിട്ടിറങ്ങുന്നു

single-img
26 April 2026

ആം ആദ്മി പാർട്ടിയിൽ തുടരുന്ന കനത്ത രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തടയാൻ അരവിന്ദ് കെജ്‌രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, പാർട്ടിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനായി എം.എൽ.എമാരുമായും പ്രവർത്തകരുമായും അദ്ദേഹം അടിയന്തര ചർച്ചകൾ നടത്തും.

രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ കരുത്തായിരുന്ന ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ഇത് ദേശീയതലത്തിൽ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക മിത്തൽ, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നിവരാണ്ബിജെപിയിലേക്ക് പോയവർ. മൂന്നിൽ രണ്ട് വിഭാഗം എംപിമാരും ഒന്നിച്ച് നീങ്ങിയതിനാൽ ഭരണഘടനാപരമായ ആനുകൂല്യം ഉപയോഗപ്പെടുത്തി ബിജെപിയിൽ ലയിക്കാനാണ് ഇവരുടെ തീരുമാനം.

പഞ്ചാബിലെ ബിജെപിയുടെ കുതിപ്പിന് തടയിടാൻ കെജ്‌രിവാൾ നേരിട്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. ഗുജറാത്തിലെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളിൽ നിന്നും വിജയിച്ചു കഴിഞ്ഞാൽ പാർട്ടി വിടില്ല എന്ന സത്യവാങ്മൂലം നേതൃത്വം ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി.

സന്ദീപ് പഥകിന്റെ കൂറുമാറ്റം വിശദമായി പരിശോധിക്കാനും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ പ്രതിരോധിക്കാനുമാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. സ്വന്തം നേതാക്കൾ തന്നെ പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് എംപി സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി. ഏപ്രിൽ 28-ന് പുറത്തുവരുന്ന സൂറത്ത് തിരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ വരാനിരിക്കുന്ന രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.