കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യത; ഇരിക്കൂറിൽ മത്സരിക്കും

കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുന്‍ അധ്യക്ഷന്മാരേയും വര്‍ക്കിങ് പ്രസിഡന്റുമാരേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കെ മുരളീധരന്‍, വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം എം ഹസന്‍ എന്നി കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവില്‍ കെ സി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ടെങ്കിലും 63 എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനെ മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രി പദവിയിലേക്ക് കെ സി വേണുഗോപാലിനെ തീരുമാനിച്ച് പ്രഖ്യാപനം വന്നാല്‍ അദ്ദേഹം ഇരിക്കൂറില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇരിക്കൂറില്‍ കോണ്‍ഗ്രസ് നേതാവ് സജീവ് ജോസഫ് ആണ് വിജയിച്ചത്. ഇദ്ദേഹത്തെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അവിടെ നിന്ന് മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള മണ്ഡലം എന്ന നിലയിലും കണ്ണൂര്‍ സ്വദേശി എന്ന നിലയിലും ഇരിക്കൂറില്‍ മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.


