മിനാബിലെ സ്‌കൂളില്‍ ബോംബിട്ട അമേരിക്കൻ സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാന്‍

single-img
29 March 2026

ഇറാനിലെ മിനാബിലുള്ള സ്‌കൂളിന് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ട അമേരിക്കന്‍ നാവിക ഉദ്യോസ്ഥരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ട് ഇറാന്‍. ഫെബ്രുവരി 28-ാം തീയതി നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇറാന്റെ നീക്കം. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും നൈജീരിയയിലെയും ഇറാന്‍ എംബസികള്‍ യുഎസ് ഉദ്യോഗസ്ഥരുടെ ചിത്രം സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

‘അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ എല്‍ആര്‍ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നീ രണ്ട് ഈ കുറ്റവാളികളെ ഓര്‍ത്തുവെക്കണമെന്ന് ഇറാന്‍ പറയുന്നു. ടോംഹോക്ക് വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍ മൂന്ന് തവണ സ്‌കൂളിന് നേരെ തൊടുക്കാന്‍ അനുമതി നല്‍കിയത് ഇവരാണെന്നും’ എംബസികള്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

സ്‌കൂളിന് നേര്‍ക്കുണ്ടായ ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്നാണ് ഇറാന്റ ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം ലക്ഷ്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവാണെന്നാണ് അമേരിക്കയുടെ വാദം. സ്‌കൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ തൊടുത്തതെന്നും എന്നാല്‍ സാങ്കേതിക തകരാറോ ഉന്നംതെറ്റലോ കാരണം മിസൈലുകള്‍ സ്‌കൂളില്‍ പതിക്കുകയായിരുന്നുവെന്നും യുഎസ് പറയുന്നത്.