കനത്ത ട്രാഫിക് , ഒരു മണിക്കൂര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടർ പിത്താശയ ശസ്ത്രക്രിയ വിജയകരമായി നടത്തി

single-img
12 September 2022

ബംഗളൂരു:ട്രാഫിക് കുടുങ്ങി പോയ ഡോക്ടറുടെ മനസു മുഴുവൻ ശസ്ത്രക്രിയ യ്ക്കായി തന്നെ കാത്തിരിക്കുന്ന രോഗികളായിരുന്നു. പിന്നെ ഡോ.

ഗോവിന്ദ് നന്ദകുമാര്‍ മറ്റൊന്നും ചിന്തിച്ചില്ല. കനത്ത ട്രാഫിക്കില്‍ വഴിയില്‍ വാഹനം ഉപേക്ഷിച്ച്‌ അദ്ദേഹം ഓടിയത് മൂന്ന് കിലോമീറ്ററുകള്‍. ഒരു മണിക്കൂര്‍ ഓടി ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിത്താശയ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 30ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഡോ. ഗോവിന്ദ് നന്ദകുമാര്‍. ആശുപത്രിയില്‍ എത്താന്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ട്രാഫിക് കടുക്കുകയായിരുന്നു. സാധാരണ നിലയില്‍ പത്ത് മിനിട്ട് മാത്രം വേണ്ടിവരുന്നിടത്ത് ആശുപത്രിയിലെത്താന്‍ ഗൂഗിള്‍ മാപ്പ് കാണിച്ചത് മുക്കാല്‍ മണിക്കൂര്‍.

ശസ്ത്രക്രിയ കഴിയുന്നതുവരെ രോഗികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. അവരെ കൂടുതല്‍ സമയം കാത്തിരിപ്പിക്കാനാകുമായിരുന്നില്ല. ഇക്കാരണത്താലാണ് ഇറങ്ങിയോടാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ദിവസേന വ്യായാമം ചെയ്യുന്നതിനാല്‍ മൂന്ന് കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ട്രാഫിക് കുരുക്കില്‍പെട്ട ഡോക്ടര്‍ ഇതിനുമുന്‍പും ആശുപത്രിയിലെത്താന്‍ വാഹനമുപേക്ഷിച്ച്‌ നടന്നിട്ടുണ്ട്.

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വിജയകരമായി ശസ്ത്രക്രിയകള്‍ ചെയ്യുകയാണ് ഡോ. ഗോവിന്ദ് നന്ദകുമാര്‍. ഇതുവരെ ആയിരത്തിലധികം ശസ്ത്രക്രിയകള്‍ ചെയ്തു. ദഹനനാളത്തിലെ മുഴകളും കേടായ ഭാഗങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്യുന്നത്.