കേസ് തെളിയിക്കാന്‍ വേണ്ടി എന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്: ലാൽ

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന്‍ ലാല്‍. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലാല്‍ പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.
ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.
കേസ് തെളിയിക്കാന്‍ വേണ്ടി തന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. നടി ആദ്യം തന്റെ വീട്ടില്‍ വന്നപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. പിന്നീടാണ് പി.ടി. തോമസ് വന്നത്. രണ്ടാം പ്രതി മാര്‍ട്ടിനെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചതും താനാണ്. മാര്‍ട്ടിനെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞപ്പോള്‍ അവനെ സംശയമുണ്ടെന്ന് താനാണ് പറഞ്ഞത്. അവന്റെ അഭിനയം ശരിയല്ല എന്ന് തോന്നി, നടനായതു കൊണ്ടാണോ എന്നറിയില്ല, അങ്ങനെ തോന്നി.


