കേരളത്തിൽ നരബലി; രണ്ടു സ്ത്രീകളെയാണ് ബലി നൽകിയിരിക്കുന്നത്

single-img
11 October 2022

കൊച്ചി: കേരളത്തിൽ നരബലി.നരബലിയുമായി ബന്ധപ്പെട്ട് ദമ്പതിമാരടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് സ്ത്രീകളെ കടത്തിയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാനത്തൊഴിലാളിയെയാണ് നരബലിക്ക് ഇരയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

തിരുവല്ല സ്വദേശിയായ വൈദ്യനും ഭാര്യയുമാണ് പിടിയിലായത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെ കാലടിയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്.

രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ദില്ലിയിലടക്കം ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നൽകിയെന്നാണ് വിവരം. 

പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കാലടിയിൽ നിന്ന് യുവതിയെ തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്.

കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്തംബർ 27 ന് കടവന്ത്രയിൽ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ തിരുവല്ലയിലേക്ക് കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈൽ ടവർ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് അന്വേഷണം തിരുവല്ലയിലാണ് ചെന്ന് നിന്നത്.