എത്തുന്നത് കൂറ്റൻ തിരമാലകൾ; സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; ജാഗ്രതാ നിർദ്ദേശം നൽകി

single-img
31 March 2024

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി . ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറുകയും ശക്തമായ തിരമാലകളും കാറ്റും അനുഭവപ്പെടുകയും ചെയ്തു.

കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറി . പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായപ്പോൾ പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.

ആലപ്പുഴ ജില്ലയിലെ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് ഇന്ന് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. കൊല്ലം ജില്ലയിൽ മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്.

തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ഒരേദിവസം തന്നെ ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനമാകെ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.