അച്ഛനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു;15 വര്‍ഷത്തെ പക

single-img
4 April 2023

അച്ഛനോടും രണ്ടാനമ്മയോടും ദീര്‍ഘകാലമായി ഉണ്ടായിരുന്ന പക ആയുര്‍വേദ ഡോക്ടറായ മയൂരനാഥന്‍ തീര്‍‌ത്തത് കൊലപാതകത്തില്‍.

അവണൂര്‍ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു മകന്‍ മയൂരനാഥന്‍. അച്ഛന്‍ ശശീന്ദ്രന്‍ മാത്രമായിരുന്നു ലക്ഷ്യം. ‘അച്ഛനെയാണ് കൊല്ലാന്‍ ഉദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാന്‍ ഉദ്ദേശ്യമില്ലായിരുന്നു’, എന്നാണ് ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച മയൂരനാഥന്‍ പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

‌ഓണ്‍ലൈനായി വരുത്തിയ വിഷ പദാര്‍ഥങ്ങള്‍ സംയോജിപ്പിച്ച്‌ മയൂരനാഥന്‍ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. അച്ഛന് കഴിക്കാന്‍ വിളമ്ബിവച്ച കടലക്കറിയില്‍ ഇത് കലര്‍ത്തി. പക്ഷെ, ശശീന്ദ്രന്‍ കഴിച്ചു ബാക്കി വന്ന കറി പ്രധാനകറി പാത്രത്തിലേക്ക് രണ്ടാനമ്മ തിരിച്ചിട്ടതാണ് മറ്റുള്ളവര്‍ക്കും വിഷബാധയേല്‍ക്കാന്‍ കാരണം. മയൂരനാഥന്‍ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിച്ചു. ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവില്‍ മയൂരനാഥന്‍ കുറ്റം തുറന്നുപറഞ്ഞു.

15 വര്‍ഷം മുന്‍പാണ് മയൂരനാഥന്റെ അമ്മ ബിന്ദു മരിച്ചത്. മയൂരനാഥന്റെ കഴുത്തിലെ മുഴ നീക്കാനായി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം തല അല്‍പം ചരിച്ചുവച്ചാണ് ഡോക്ടര്‍മാര്‌‍‍ മുറിവ് കെട്ടിയത്. വീട്ടിലെത്തിയ മകന്റെ അവസ്ഥ കണ്ട് കടുത്ത മനഃപ്രയാസത്തിലായ ബിന്ദു മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അച്ഛന്‍ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു വിവാഹം ചെയ്തതോടെ മയൂരനാഥന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി.

എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുര്‍വേദമാണ് ഉപരിപഠനത്തിനായി മയൂരനാഥന്‍ തെരഞ്ഞെടുത്തത്. മരുന്നുകള്‍ സ്വയം ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ വീടിന്റെ മുകളില്‍ ഒരു ലാബ് തന്നെ ഇയാള്‍ സജ്ജമാക്കിയിരുന്നു. ഇവിടെ തന്നെയാണ് വിഷക്കൂട്ടും നിര്‍മ്മിച്ചെടുത്തതെന്നാണ് നിഗമനം.