ഹർത്താൽ ദിന ആക്രമണം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുക്കളുടെ ജപ്തി നടപടികൾ തുടങ്ങി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/popularfront.jpg)
NIA റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 5.2 കോടി രൂപയുടെ നഷ്ടമാണ് ഈടാക്കുക. നടപടികളുടെ പുരോഗതി 15 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കും.
ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും പിഎഫ്ഐയുടെയും പേരിലുള്ള ഭൂസ്വത്ത് വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇവയുടെ പരിശോധനകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം തന്നെ ജപ്തി തുടങ്ങാനാണ് ശ്രമം.
നേരത്തെ കേസിലെ പ്രതികളിൽ നിന്ന് സർക്കാരിനുണ്ടായ നഷ്ടം ഈടാക്കുന്നതിൽ കാലതാമസമുണ്ടായെന്നാരോപിച്ച് സർക്കാരിനെ ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരായി മാപ്പു പറയുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ ഭാരവാഹികളിൽ പ്രമുഖരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സംഘടനയുടെ ആസ്തികൾ കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എൻഐഎ കണ്ടുകെട്ടാത്ത ആസ്തികളാകും സംസ്ഥാന സർക്കാർ ജപ്തി ചെയ്യുക.